Sunday 28 April 2013

മുടി മുറി മാമാങ്കം


ഇന്ന് മുടി മുറിക്കാന്‍ പോയപ്പോള്‍ ബാര്‍ബര്‍ഷാപ്പിലെ(ഷോപ്പ് എന്ന് പറയുന്നത് രണ്ടിടങ്ങളില്‍ ഇല്ല-ബാര്‍ബര്‍ ഷോപ്പ് ,കള്ള് ഷോപ്പ്) ദൂരദര്‍ശിനിയില്‍ മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലെ സുരാജ് വെഞ്ഞാറംമൂടിന്‍റെ ഡയലോഗ് കേട്ടു!

"വീട് പോയിട്ട് ജില്ലയേതാന്നു പോലും ഓര്‍മ്മയില്ല"

ഞാന്‍ കസേരയില്‍ ഇരുന്നപ്പോള്‍ എനിക്ക് മൂത്രമൊഴിക്കാന്‍ തോന്നി.പക്ഷെ അപ്പോഴേയ്ക്കും ഹിന്ദിക്കാരന്‍ ബാര്‍ബര്‍ എന്‍റെ മുകള്‍ നിലയിലെ രണ്ടു ...നിര കുടുക്കകള്‍ അഴിച്ചു കോളര്‍ മടക്കിത്താഴ്ത്തി നാലിഞ്ചു വീതിയിലുള്ള കടലാസ് ബെല്‍ട്ട്‌ കഴുത്തിനു ചുറ്റും കുടുക്കിവച്ച് പുള്ളി ലുങ്കി പോലുള്ള ഒരു തുണി കായലില്‍ വലവീശുന്നത് പോലെ ഒരു വീശു വീശി എന്‍റെ കഴുത്തില്‍ കെട്ടി വെള്ളം സ്പ്രേ ചെയ്ത് മുടി മുറിക്കാന്‍ തുടങ്ങി.

ഒട്ടും താളബോധമില്ലാത്തവന്‍.ചുമ്മാ ചക ചകാന്നു വെട്ടി അയാള്‍ എന്‍റെ മുടി കറങ്ങുന്ന കസേരക്ക് ചുറ്റും നിമിഷങ്ങള്‍ക്കുള്ളില്‍ നിറച്ചു.ഒരിത്തിരി കഴിഞ്ഞപ്പോള്‍ കത്രിക വിരലില്‍ കുടുക്കി "ബസ്" എന്ന് എന്നോട് ചോദിച്ചു.ഞാന്‍ "ബസ്,ബസ്" എന്ന് പറഞ്ഞു ഞാന്‍ തടിതപ്പാന്‍ നോക്കി.ഒന്നാമത് മൂത്രമൊഴിക്കാന്‍ സാമാന്യം നന്നായി തോന്നാന്‍ തുടങ്ങിയിട്ടുണ്ടായിരുന്നു.

ബാര്‍ബര്‍ പിന്നെയൊന്ന് കൈകൂപ്പി,നേരെ എന്‍റെ തലയില്‍ ക്ലക്ക് ക്ലക്ക് എന്ന ശബ്ദത്തോടെ അടിക്കാന്‍ തുടങ്ങി.ആദ്യ അടിയില്‍ത്തന്നെ എന്‍റെ തലച്ചോറ് കുലുങ്ങി.പിന്നെയൊരു കൂട്ടപ്പൊരിച്ചലായിരുന്നു.അയാള്‍ എന്‍റെ മുടി പിടിച്ചു വലിച്ചു.പിടിച്ചു പറിക്കാന്‍ ശ്രമിച്ചു.കഴുത്തിനു പിന്‍ഭാഗത്ത് ശക്തമായി അടിക്കാന്‍ തുടങ്ങി.ഇടയ്ക്ക് കൈകൂപ്പി ക്ലക്ക് ശബ്ദത്തോടെ തലയിലാകെ അടിച്ചു..മൂക്ക് പിഴുതു..നെറ്റിയില്‍ വിരലുകൊണ്ടമര്‍ത്തി,കവിളില്‍ നുള്ളി നുള്ളി ചുവപ്പിച്ചു..ശരീരം വല്ലാണ്ട് കുലുങ്ങിയപ്പോള്‍ അയാളോട് നിര്‍ത്താന്‍ പറഞ്ഞു.മൂത്ര സഞ്ചി ഏതാണ്ട് പൊട്ടാറായി."ഏക്‌ മിനിട്ട് ഭായ് " എന്ന് പറഞ്ഞ് അയാള്‍ എന്‍റെ ചുമലില്‍ ശക്തിയായി അമര്‍ത്താന്‍ തുടങ്ങി.വിരലുവച്ചു ഞെരിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അലറി.തോളില്‍ സാമാന്യം വലിയൊരു കുരു അയാള്‍ ഞെരിച്ചു പൊട്ടിച്ചു.

പുതിയ ആളാ-മസാജു പഠിച്ചു വരുന്നതേ ഉള്ളൂ എന്ന് മലയാളി മൊയലാളി എനിക്ക് വിശദീകരണം നല്‍കി.എന്‍റെ ഭാവം കണ്ടപ്പോള്‍ തോക്ക് ചൂണ്ടി അയാള്‍ ഷര്‍ട്ടില്‍ പറ്റിയ മുടി പാറിച്ചു കളഞ്ഞു.പണവും കൊടുത്ത് കാറില്‍ കയറുമ്പോള്‍ സുരാജ് പറഞ്ഞ ഡയലോഗ് വീണ്ടും മുഴങ്ങി

"വീട് പോയിട്ട് ജില്ലയേതാന്നു പോലും ഓര്‍മ്മയില്ല"

Saturday 31 December 2011

പുതുവര്‍ഷം

തൊട്ടില്‍പ്പാലം കെ .ഡി. സി ബാങ്ക്
ഓളെ പൊന്നു വച്ചത്
ഓളെ അച്ഛന്‍
കല്ലാച്ചിയിലെ അശോകന്‍
ഇന്റെ കൊച്ചിയിലെ ക്രിസ്റ്റോ
പിന്നെ ചെറിയ ചെറിയ
കൊടുക്ക്വോനുള്ള എല്ലാര്‍ക്കും
കൊടുത്ത് തീര്‍ക്കാണ്ട് ...!

ഹൃദയത്തിലേക്ക് രണ്ടു ഞരമ്പുകള്‍
പണിമുടക്കിയെങ്കിലും
ആധിയാക്കുഴലിലൂടെ
ഹൃദയവും കടന്ന് അമ്മയുടെ
തലച്ചോറിനെ പൊള്ളിക്കും.
ഫോണിനപ്പുറം എന്റെ
കാതിലീ ശബ്ദം
മദ്യശാലയിലെ ബഹളങ്ങളോടൊപ്പം
കലഹിച്ചു പിരിയും!

ഇന്നോടെന്തോ പറയാനുണ്ട്
എന്ന് പറഞ്ഞു പെങ്ങള്‍ക്ക്
കൊടുക്കുമ്പോള്‍
അറവു പണ്ടമായിട്ടും
വിറ്റുപോകാത്തവളുടെ
ചൂരെന്റെ മൂക്കിലടിക്കും!

പാതിരായ്ക്ക്
സങ്കടം ചീര്‍ത്ത
കിടക്കയില്‍നിന്നൊര
രൂപിയായ ചുണ്ടെന്നെ
ചുംബിക്കുമ്പോള്‍
വാമഭാഗം ഉറങ്ങിയിട്ടുണ്ടാകും!

പോയകാലത്തിന്റെ
തിരുശേഷിപ്പുകള്‍
കാലു കുത്താനിടയില്ലാതെ
കരള്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍
പിന്നെയും പഴകിയ
ഒരു പുതുവര്‍ഷം ജനിക്കുന്നു!

Thursday 1 December 2011

വൃദ്ധ ചിന്തകള്‍!!

പ്രണയമൊഴിഞ്ഞു നീ
നടന്നകന്നപ്പോള്‍
കൈതട്ടി ,കരള്‍തട്ടി
തിരികെ വിളിച്ചത് ,
വൃദ്ധസദനത്തിന്‍റെ
ഉമ്മറത്തരുന്ന്
വരുന്ന
പാപിജന്മങ്ങളെ
തനിച്ചിരുന്നെണ്ണാന്‍
മടിയായതുകൊണ്ടാണ് ...

Saturday 26 November 2011

പതിര്

വെയില്‍ വറ്റി വരുന്നതേയുള്ളൂ
നഗരങ്ങള്‍ ഉണരാനും
ഗ്രാമങ്ങള്‍ ഉറങ്ങാനും പോകുന്നു
ഉറങ്ങുന്നവര്‍ക്ക് മീതെ
ആഷാഢം പെയ്തു തീരുന്നു
ഉണര്‍ന്നവര്‍ക്ക് കീഴെ
പനി പിടിച്ച സ്വപ്‌നങ്ങള്‍
വിറകൊണ്ടു തളരുന്നു
ഇനിയേതഗ്നിപര്‍വ്വതം
ഗര്‍ഭമലസിയൊലിച്ച
ലാവയിലമര്‍ന്നാലുമെനിക്കു
പൊള്ളില്ല
ശിശിരം പിന്നെയുമെത്രയുറഞ്ഞു
തീണ്ടാരിയായാലുമെനിക്കിനി
തണുക്കില്ല
ഉറങ്ങിയ ഗ്രാമവും
ഉണര്‍ന്ന നഗരവും
വയല്‍ക്കിളി കൊത്തിപ്പറന്ന
പതിരാണെനിക്ക് ..

Monday 21 November 2011

ചില നേരങ്ങള്‍

ചിലപ്പോള്‍ എന്‍റെ
തോന്നലുകള്‍
അശ്വവേഗത്തിന്‍റെ
എണ്ണിയാലൊടുങ്ങാത്ത
ഗുണിതങ്ങള്‍ക്കപ്പുറമാണ്
മറ്റു ചിലപ്പോള്‍
ഇഴഞ്ഞിഴഞ്ഞു തളരും
ഒരു കുതിപ്പിന്
കടല്‍സീമ തകര്‍ത്ത്
പേരറിയാത്തൊരു വന്‍കരയില്‍
ചെന്നു വീണ്
മരണത്തെ കാത്തു കിടക്കാന്‍ തോന്നും !
നീല വിഹായസ്സില്‍
ശീര്‍ഷാസനത്തിലിരിക്കവേ
ഭൂമിയില്‍ പതിച്ചടങ്ങുന്ന
രസമോര്‍ത്തു ചിരിക്കും
ഒരു ചെറുകുളിരില്‍
പ്രണയമാപിനി പിളര്‍ന്ന്
രസമൊരു തീഗോളമായവളുടെ
ചങ്കു തകര്‍ത്തെന്‍റെ
പ്രണയപെരുംചൂടവള്‍ക്ക്
പകരാന്‍ കൊതിതോന്നും
ദൂരെയെവിടെയെങ്കിലുമെന്‍റെ
സഖാവ് കണ്‍നിറച്ചെന്നെ നിനച്ചാല്‍
കഴുത്തറ്റു വീണാലും
ഞാനൊരു വിരല്‍പ്പാടകലെയുണ്ടാകും !
ഇനിയും നിങ്ങള്‍
ഞാനാരെന്ന് ചോദിച്ചാല്‍
ഒരു നല്ല കവിതകേട്ടു
ഉറങ്ങും പോലെമരിക്കാന്‍
കരളില്‍ സ്വയം
കുറിച്ചിട്ടവന്‍
എന്ന് പറയും !!

Wednesday 20 July 2011

ചോയിയേട്ടന്‍


കണ്ടക്റ്റര്‍ ആകെ ദേഷ്യത്തിലാണ് .ബസ്സില്‍ ആകെ അഞ്ചാറു പേര്‍ കയറിയിട്ടുണ്ട്.അതില്‍ മുക്കാലും പി.സി കളാണ് .കൈനീട്ടം മുറിക്കാന്‍ പോലും ഒരാളില്ലേ എന്ന് തപ്പുമ്പോള്‍ ഒരു സീറ്റില്‍ മുടിനരച്ച ഒരാള്‍ ഇരിക്കുന്നു.സീറ്റില്‍ ചാരിനിന്ന് എങ്ങോട്ടാന്നു ചോദിച്ചപ്പോ അയാള്‍ പറഞ്ഞു
"പി .സി ".
കണ്ടക്റ്റര്‍ ഒച്ചയുയര്‍ത്തി അയാളോട് ചോദിച്ചു,
"എന്ത് പി. സി,യാത്രക്കാര്‍ എല്ലാവരും പി. സി എന്നുപറഞ്ഞാല്‍ ഞാന്‍ എവിടെപോകും ?"
അയാള്‍ കീശയില്‍ നിന്നും കാശെടുത്ത് കണ്ടക്റ്ററോട് കളിയാക്കി ചോദിച്ചു "താനെന്തിനാ ചൂടാകുന്നെ ,ഞാന്‍ പി.സി തന്നാ-പുഴക്കല്‍ ചോയി ."
കണ്ടക്റ്റര്‍ക്ക് ചോയിയേട്ടനെ ശ്ശി പിടിച്ചു .അങ്ങനെ അടുത്തിരുന്ന് ചോയിയേട്ടനുമായി അടുത്തു .കുറച്ച് ദൂരം ചെന്നപ്പോള്‍ ചോയിയേട്ടന്‍റെ കമ്പനിക്കാരന്‍ കണാരേട്ടന്‍ കള്ളുഷാപ്പിന്‍റെ മുപില്‍ നില്‍ക്കുന്നു.ചോയിയേട്ടന്‍റെ മനസ്സില്‍ ഒരു കള്ളുംകുടം പൊട്ടി !മൂപ്പര്‍ കണ്ടക്റ്ററെ അടുത്തു വിളിച്ചു പറഞ്ഞു.

"അതേയ് ,എന്‍റെ ചങ്ങായി കണാരന്‍ കള്ളുഷാപ്പില്‍ പോകേണ്ട പരിപാടിയാ,മണിയടിക്ക്,എനിക്കിവിടെ ഇറങ്ങണം."

ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ്സാണിതെന്നും,ഡ്രൈവര്‍ മഹാ പെശകാണെന്നും കണ്ടക്റ്റര്‍ ഒഴിവു പറഞ്ഞു നോക്കി .അപ്പൊ ചോയിയേട്ടന്‍ ഒരു പോംവഴി പറഞ്ഞു.

"ഡ്രൈവര്‍ കേള്‍ക്കാതെ മെല്ലെ ഒരു മണികൊടുക്ക്..ഞാന്‍ ചാടി ഇറങ്ങിക്കോളാം"

ഇമ്മാതിരി ഒരു സാധനമാണ് ചോയി.നാട്ടിലെ ചോയിയേട്ടന്‍.മൂപ്പര്‍ പറയുന്ന കാര്യങ്ങള്‍ എന്തുതന്നെയായാലും അതില്‍ നര്‍മ്മമുണ്ടാകും .മാത്രമല്ല ഭയങ്കര പൊട്ടികണ്ണാണ് ആള്‍ക്ക്.താറിനേക്കാള്‍ കറുത്ത കരിനാക്കുമുണ്ട്.

ഞാന്‍ ആദ്യം ചോയിയേട്ടനെ കാണുന്നത് എന്‍റെ വീട്ടില്‍ വച്ച് തന്നെയാണ് .വീട്ടില്‍ ഒരു മുയല്‍ കുറെ കുഞ്ഞുങ്ങളെ പെറ്റിട്ടു.നല്ല വെളുവെളുത്ത അമ്മമുയല്‍ അതിലേറെ വെളുത്ത കുഞ്ഞു മുയലുകളെ മുലയൂട്ടുകയാണ് !ഈ കാഴ്ചയാണ് ചോയിയേട്ടന്‍ കാണുന്നത് ."വെള്ളപിഞ്ഞാണം നിലത്തു വീണത്‌ പോലുണ്ട്. "രണ്ടു ദിവസത്തിനുള്ളില്‍ അമ്മമുയലിനെയടക്കം കുറുക്കന്‍ പിടിച്ചു തിന്നു.അതാണ്‌ ചോയിയേട്ടന്‍റെ നാക്ക്.

ഒരു ദിവസം ചോയിയേട്ടന്‍ അങ്ങാടിയില്‍ നില്‍ക്കുമ്പോള്‍ ഒരു കാഴ്ചകണ്ടു.നാലഞ്ചു കറുത്ത ആളുകള്‍ ബസ്റ്റോപ്പിലെ ബഞ്ചില്‍ നിരനിരയായി ഇരിക്കുന്നു.അടുത്തുനിന്ന ഒരാളെ തോണ്ടി ചോയിയേട്ടന്‍ ബസ്റ്റോപ്പിലേക്ക് വിരല്‍ ചൂണ്ടി പറഞ്ഞു

"നോക്കെടോ ,കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ അരിഷ്ട്ട കുപ്പി വച്ചത് പോലുണ്ട് ..ല്ലേ ?"

ബസ്റ്റോപ്പില്‍ ഇരുന്ന ആളുകളില്‍ ഒരാളെ പിറ്റേന്ന് കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ മുന്‍പില്‍ വച്ച് ഓട്ടോ ഇടിച്ചത്രേ !!

ചോയിയേട്ടനെ ഏറ്റവും പേടി അമ്മദിനായിരുന്നു.കാരണം അമ്മദ് ഭയങ്കര പൊക്കത്തിനുടമയാണ് .കരിനാക്ക് വളച്ച് ആ പഹയന്‍ തന്നെക്കൊണ്ട് ഒന്നും പറയരുതേ പടച്ചോനെ എന്ന് അമ്മദ് ചോയിയേട്ടനെ കാണുമ്പോള്‍ ഒക്കെ അള്ളാനോട് പറയും
.അമ്മദിന് നേരെ വിപരീതം വേറെ ഒരാള്‍ ഉണ്ട്. .ചെക്കോട്ടി.തടിച്ചു പൊക്കം കുറഞ്ഞ് ഏതാണ്ട് അമ്മദിന്‍റെ കാല്‍മുട്ട് വരയെ ആള്‍ ഉള്ളൂ .ഒരു ദിവസം അമ്മദ് ചെക്കോട്ടിയുടെ കയ്യും പിടിച്ചു നടന്നു പോകുന്നത് ചോയിയേട്ടന്‍ കണ്ടു .ഇത് കണ്ടുനിന്നവര്‍ക്ക് ആധിയായി.ഒന്നുകില്‍ ചെക്കോട്ടി അല്ലെങ്കില്‍ അമ്മദ്.രണ്ടിലൊരാളുടെ കാര്യം ഇപ്പൊ തീരുമാനമാകും.അപ്പോഴേക്കും അമ്മദിനോട് ചോയിയേട്ടന്‍റെ ചോദ്യം വന്നു .

"എവിടെക്കാ അമ്മദേ പെട്രോള്‍മാക്സും തൂക്കി പിടിച്ച്?"

ചെക്കോട്ടി പനിപിടിച്ചു ഗവ:ആശുപത്രിയില്‍ കിടപ്പിലായപ്പോള്‍ അമ്മദ് ബണ്ണും വാങ്ങി ചെക്കൊട്ടിയെ സന്ദര്‍ശിക്കാന്‍ പോയി.പഴകിദ്രവിച്ച സീലിംഗ് ഫാന്‍ തലയില്‍ പൊട്ടിവീണ് എട്ടു തുന്നോട് കൂടി ഇനിയൊരാപത്തു വരാന്‍ പാടില്ല എന്ന നിശ്ചയത്തോട് കൂടി അമ്മദ് മെഡിക്കല്‍ കോളേജിന്‍റെ പൊട്ടിവീഴാന്‍ പാകമായ കട്ടിലും,ഫാനും ഉപേക്ഷിച്ച് പത്രം തറയില്‍ വിരിച്ച് വരാന്തയില്‍ കിടന്നു .അതുവഴിപോയ ഒരു തലതെറിച്ച ചെക്കന്‍ ക്രിക്കറ്റ്ബോള്‍ ഭിത്തിയിലെറിഞ്ഞു പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ബോള്‍ വഴുതി അമ്മദിന്‍റെ തുന്നിക്കെട്ടിയ തലയില്‍ പതിച്ചു.
പാവം ചോയിയേട്ടന്‍ അമ്മദിന്‍റെ വിവരമറിയാന്‍ മെഡിക്കല്‍ കോളെജിലേക്ക് അങ്ങാടിയില്‍ നിന്നും ബസ്സില്‍ കയറി .

Monday 11 July 2011

കുമാരദാമ്പത്തികചരിതം

കുമാരന് ചില ചിന്തകളും കാഴ്ചപ്പാടുകളും സ്വന്തമായി തന്നെയുണ്ട്‌.വളരെ വിചിത്രമായി തോന്നിയ ഒരു കാഴ്ച്ചപ്പാട് മൂപ്പരുടെ ദാമ്പത്യത്തെ കുറിച്ചാണ് .അതായത് ഭാര്യ എന്ന് പറഞ്ഞാല്‍ പ്രസവിക്കാനുള്ളതും മക്കളെ വളര്‍ത്താനുള്ളതും ആയ
ഒരു യന്ത്രമാണ് .രണ്ടുപ്രാവശ്യം ഭാര്യയെ ഉപദ്രവിച്ചത്രേ .ഒരു ചെക്കനും പെണ്ണും ഭൂമികണ്ടു.പിന്നെയെന്ത് എന്ന് ചോദിച്ചപ്പോ കുമാരമൊഴി ഇങ്ങനെ
"അയ്യേ ,സ്വന്തം ഭാര്യയെ അങ്ങനെയൊക്കെ ചെയ്യുകയും കാണുകയും ചെയ്യുന്നത് ...."
അതുകൊണ്ട് നാട്ടിലെ മറ്റുള്ളവരുടെ ഭാര്യമാരെ ഭര്‍ത്താക്കന്മാര്‍ കുമാരദര്‍ശനം നടത്താന്‍ അനുവദിക്കാറില്ല.
.
കുത്തിയൊലിച്ച പുഴയിലൂടെ ഞാന്‍ സാധാരണ അനായാസം നീന്തി കടക്കുമായിരുന്നു.പക്ഷെ അന്ന് സാധിച്ചില്ല.ഭാസ്കരേട്ടന്‍ എന്‍റെ കയ്യും കാലും തളര്‍ത്തിക്കളഞ്ഞു .

കുമാരന്‍ ഒരു ദിവസം കടയിലിരിക്കുമ്പോള്‍ ഒരാള്‍ കടയിലേക്ക് കയറി വന്ന് ഒരു പുസ്തകം കൊടുത്തു പറഞ്ഞു

"നോക്കണം സാര്‍ ,ആ പുസ്തകമൊന്നു മറിച്ച് നോക്കണം സാര്‍ ."

ജീവിതത്തില്‍ ആദ്യമായി സര്‍ വിളി കേള്‍ക്കുകയായിരുന്നു ,കേട്ടുകുളിരുകയായിരുന്നു കുമാരന്‍.മറിച്ചുനോക്കാന്‍ കാശ് വേണ്ടയെന്നുപറഞ്ഞത്‌ കൊണ്ട് .കുമാരന്‍ പേജുകള്‍ മറിച്ചു.അതില്‍ മോഹന്‍ലാല്‍ മമ്മൂട്ടി ജയറാം തുടങ്ങിയ താരങ്ങളും,കുറെ ചത്തുപോയതും അല്ലാത്തതുമായ മന്ത്രിമാരും മറ്റും പുസ്തകം കൊണ്ടുവന്ന വിദ്വാന്‍റെ കൈപിടിച്ച് ചിരിക്കുന്നു.കുമാരന്‍ അയ്യാളുടെ മുഖത്തേക്ക് നോക്കി.അപ്പോള്‍ അയാള്‍ പറഞ്ഞു

"സാര്‍ ,ഞാന്‍ മോഹന്‍ലാലിന്‍റെ കൈരേഖ നോക്കി പറഞ്ഞു .മമ്മൂട്ടി, മന്ത്രിമാര്‍ തുടങ്ങിയവരുടെ കയ്യും നോക്കി പറഞ്ഞു ..എല്ലാം ശരി.ശരിയായതുകൊണ്ട് അവര്‍ എന്‍റെ കൂടെ നിന്നു ഫോട്ടോ എടുക്കാന്‍ സമ്മതിച്ചു ."

ഫോട്ടോ സഹിതം തെളിവുനിരത്തിയിരിക്കുന്നു കൈനോട്ടക്കാരന്‍ .കുമാരന്‍ കുറെ ചിന്തിച്ചു .എന്തായാലും തന്‍റെ കച്ചവടം അവിടെത്തന്നെ കിടക്കും.കുട്ടികള്‍ വലുതാകും,അവര്‍ പഠിക്കും ,ജോലി കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്യും ,ഒരിക്കല്‍ മരിക്കും .ഇതിലപ്പുറം ഒരു മനുഷ്യന് എന്ത് ഭാവി എന്ത് ഭൂതം ? പത്തുരൂപയ്ക്ക് അറിയാന്‍ മാത്രമുള്ള സംഭവങ്ങള്‍ എന്തെങ്കിലും തന്‍റെ ജീവിതത്തില്‍ നടക്കുന്നുണ്ടെങ്കില്‍ അത് താന്‍ സഹിക്കുമെന്ന് കൈനോട്ടക്കാരന്‍റെ മുഖത്തു നോക്കി കുമാരന്‍ പറഞ്ഞു . കൈനോട്ടക്കാരിറക്കുന്ന ചതിയില്‍ പിന്നെ കുമാരനും വീണു.കൈനോട്ടക്കാരന്‍ പറഞ്ഞു

"സാര്‍ ,ഒരു സ്ത്രീ താങ്കളെ വശീകരിക്കാന്‍ ശ്രമിക്കുന്നതായി മുഖലക്ഷണം പറയുന്നു.ഹസ്തരേഖ നോക്കി ഞാന്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് പറഞ്ഞുതരാം ."

കുമാരനിലെ പുരുഷന് ആവേശവും ,കുമാരനിലെ പിശുക്കന് സന്ദേഹവും തോന്നി.ഒരുത്തി എന്തായാലും വരും എന്ന് മനസിലായി,പിന്നെയെന്തിന് പത്തു രൂപ കളയണം.അതാരാന്നറിഞ്ഞാല്‍ ആരാധിച്ചു തുടങ്ങാം ..എന്നാലും വായിനെക്കൊണ്ട് പറയുന്നതിന് പത്തു രൂപ..കുമാരന്‍റെ ചിന്തകള്‍ കാടുകടന്നു.
കൈനോട്ടക്കാരന് തന്‍റെ പണി അറിയില്ലെങ്കിലും ഒരുത്തനെ കണ്ടാല്‍ മനസിലാക്കാനുള്ള കഴിവുണ്ടായിരുന്നു.ഏതെങ്കിലും ഒരു സ്ത്രീയെ പറഞ്ഞാല്‍ പിന്നെ കുമാരന്‍ രൂപതരില്ലെന്നയാള്‍ക്കുറപ്പായി
രുന്നു .അതുകൊണ്ട് രൂപ മേശപ്പുറത്തു വെക്കാന്‍ അയാള്‍ കുമാരനോടു പറഞ്ഞു.
ആളെ പറഞ്ഞാല്‍ തെറ്റിപ്പോയി എന്നോ ,സാധ്യത ഇല്ലായെന്നോ പറഞ്ഞു രൂപ തനിക്കെടുക്കാമെന്ന് കുമാരനും കരുതി..അങ്ങനെ മേശപ്പുറത്തു കുമാരന്‍ രൂപവച്ചു.കുമാരന്‍ കൈമലര്‍ത്തി .കൈനോട്ടക്കാരന്‍ ലെന്‍സെടുത്തു കൈവെള്ളയില്‍ നോക്കി പറഞ്ഞു

"മുണ്ടഴിക്കണം".
കുമാരന്‍ ദേഷ്യത്തോടെ ചോദിച്ചു
"എന്തിനാ മുണ്ടഴിക്കുന്നത്,കൈവെള്ളയിലല്ലേ രേഖയുള്ളത്‌"?
"കൈവെള്ളയിലെ രേഖ മുഴുവന്‍ മുണ്ടിനടിയിലെ അവയവത്തില്‍ പതിഞ്ഞു പോയി ".
എന്ന് പറഞ്ഞു കൈനോട്ടക്കാരന്‍ പത്തു രൂപ കീശയിലിറക്കിയത് കുമാരന്‍ കണ്ടുനിന്നു .
കുമാര ബ്രഹ്മചാരിയുടെ മൈഥുന രേഖകള്‍
ഓര്‍ത്ത്‌ പുഴക്കരയില്‍ കിടന്നുരുണ്ട് ഞാന്‍ നിലവിളിച്ചു.