Saturday 2 July 2011

കുമാരചരിതം: ഒന്നാം ഭാഗം

നാട്ടിലിപ്പോള്‍ നല്ല മഴയാണ് .അവിടുത്തെ മഴയ്ക്ക് ഒരു പ്രത്യേകതയുണ്ട് .ലോകത്തെവിടെ മഴയില്ലെങ്കിലും അവിടെയുണ്ടാകും.!അതും തകര്‍പ്പന്‍ മഴ.അതുകൊണ്ടുതന്നെ നാടിനെ ഒരു മഴഗ്രാമമായി വേണമെങ്കില്‍ കണക്കാക്കാം . .ചെറിയ ചെറിയ പുഴകളാല്‍ അലംകൃതമാണവിടം .പലപ്പോഴും മലവെള്ളപാച്ചിലില്‍ പുഴയ്ക്കു കുറുകെയുള്ള തടിപ്പാലം ഒഴുക്കില്‍ പെട്ട് പോകും.അങ്ങനെ രണ്ടു കരകള്‍ മലവെള്ളമടങ്ങുന്നത്‌ വരെ തനിച്ചിരിക്കും.

അങ്ങനെയൊരു മഴക്കാലത്ത് തനിച്ചായ ഒരു കരയ്ക്ക്‌ മീതെ ഞാന്‍ ഇരിക്കുമ്പോള്‍ ഭാസ്കരേട്ടനും വന്നു.എന്‍റെ നാട്ടിലെ ചിരി യന്ത്രമാണ് ഭാസ്കരേട്ടന്‍.മഴയുണങ്ങി വരുന്നതും പുഴ തെളിഞ്ഞുവരുന്നതും കാത്ത് ഞങ്ങള്‍ ഇത്തിരി മാറി ഒരു വിറകുപുരയില്‍ കയറി നിന്നു.ആ ചിരിയെന്ത്രം പണി തുടങ്ങിയപ്പോള്‍ ഞാന്‍ നിലവിളിച്ചു ചിരിച്ചത് മഴയും പുഴയും കൊണ്ടുപോയി.

കച്ചോടക്കാരന്‍ കുമാരന്‍റെ പിശുക്കിന്‍റെ ആധാരവും അടിയാധാരവും അന്നെനിക്ക് ഭാസ്കരേട്ടന്‍ കാണിച്ചു തന്നു.ആള് വന്‍ ജന്മിയാണ്.ഇനി അദേഹത്തിന്‍റെ വസ്തു ആര്‍ക്കും വാങ്ങുവാണോ വില്‍ക്കുവാനോ സാധിക്കില്ല.അതെന്തു കൊണ്ടാണെന്ന് നിങ്ങള്‍ക്ക് വഴിയെ മനസിലാകും.

കുമാരന് ഒരു കടയുണ്ട്.അത്യാവശ്യം വേണ്ട എല്ലാ സാധനങ്ങളും അവിടെയുണ്ടാകും.അതുകൊണ്ടുതന്നെ കട തിങ്ങിവിങ്ങി നില്‍ക്കുന്നതുപോലെ തോന്നും.വീടിനോട് ചേര്‍ന്ന് കുറച്ച് മാറിയാണ് കട.ഉച്ചയ്ക്ക് ചോറുണ്ണാന്‍ വീട്ടിലേക്കു പോകുമ്പോള്‍ ഭാര്യയോ മകനോ കടയിലിരിക്കും.

ഒരുദിവസം മകനെയും കടയിലിരുത്തി കുമാരന്‍ ചോറുണ്ണാന്‍ പോയി തിരിച്ചുവന്നപ്പോള്‍, ചെക്കന്‍ രണ്ടുവിരല്‍ ചുണ്ടോട് ചേര്‍ത്തുവച്ച് പാന്‍ പരാഗ് നീട്ടി തുപ്പുന്നു.കുമാരനിലെ പിതാവും ,കുമാരനിലെ പിശുക്കനും ഉണര്‍ന്നു.അയാള്‍ മകനോട്‌ പറഞ്ഞു

"മോനേ ,ഒന്നാമത് ഇത് ശരീരത്തിന് നല്ലതല്ല.പിന്നെ നീയിതു ശീലിച്ചാല്‍ അരി വാങ്ങുന്ന ചെലവും ഇത് വാങ്ങുന്ന ചെലവും അച്ഛന് താങ്ങാനാവില്ല ".

ചെക്കന്‍ ഇതെത്ര കേട്ടതാ എന്ന മട്ടില്‍ നിന്നപ്പോള്‍ അയാള്‍ക്ക്‌ കലി കൂടി .

"എടാ ,നിനക്കൊക്കെ ഒരു വിചാരമുണ്ടാകും ,ഇതൊന്നും എനിക്ക് തിന്നാനറിയില്ല എന്ന് ..നിന്നൊയൊക്കെ പോറ്റാന്‍ വേണ്ടിയാ ഞാന്‍ ഇമ്മാതിരി സാധനങ്ങള്‍ കൈകൊണ്ടു തൊടാത്തത്."

ചെക്കനാണെങ്കില്‍ കേട്ടഭാവം നടിക്കാതെ ഒരു തീപ്പെട്ടികൊള്ളിയെടുത്ത് പല്ലില്‍ തോണ്ടി പാന്‍പരാഗിന്‍റെ ഒരു കഷണം നാക്കിന്‍റെ തുമ്പില്‍ വച്ചു ഫൂ എന്ന് ഊതി തെറിപ്പിച്ചു.കുമാരന്‍ കലികൊണ്ട്‌ കത്തി.നിരനിരയായി തൂക്കിയിട്ട പാന്‍പരാഗിന്‍റെ പായ്ക്കറ്റുകളില്‍ നിന്നു ഒന്നെടുത്തു വായിലേക്ക് തട്ടി.എന്നിട്ട് മകനോട്‌ കണ്ടോടാ എന്ന് ആക്രോശിച്ച് മുന്നോട്ടാഞ്ഞപ്പോള്‍ ചെക്കന്‍ പേടിച്ചലറി കരഞ്ഞു.

"അയ്യോ ,ഓടി വരണേ,അച്ഛന്‍ ഇപ്പൊ ചാകുമേ ..ഓടിവായോ .."

കടയുടെ പരിസരത്തുണ്ടായവര്‍ ഓടിക്കൂടി.കുമാരന്‍റെ വായില്‍ നിന്ന്‌ നുരയും പതയും വരുന്നു.കാര്യമന്വേഷിച്ചപ്പോള്‍ പാന്‍പരാഗ് തിന്നതാണെന്നു ചെക്കന്‍ പറഞ്ഞു .കുമാരന്‍ എന്തോ പറയുന്നുണ്ടായിരുന്നു .പക്ഷെ നുരയും പതയും മാത്രമേ പുറത്തുവന്നുള്ളൂ .ആരോ ഒരു വണ്ടിവിളിച്ചു കുമാരനെ അതില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി..

അങ്ങനെ അനാഥമായികിടന്ന കടയുടെ ഉള്ളില്‍ sunsilk ഷാമ്പുവിന്‍റെ ഒരു ചെറിയ പായ്ക്കറ്റ് പൊട്ടിച്ചിരിച്ചു .

No comments:

Post a Comment